Job 18

1അതിന്നു ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞതെന്തെന്നാൽ:

2നിങ്ങൾ എത്രത്തോളം മൊഴികൾക്കു കുടുക്കുവെക്കും?
ബുദ്ധിവെപ്പിൻ; പിന്നെ നമുക്കു സംസാരിക്കാം.
3ഞങ്ങളെ മൃഗങ്ങളായെണ്ണുന്നതും
ഞങ്ങൾ നിങ്ങൾക്കു അശുദ്ധരായ്തോന്നുന്നതും എന്തു?
4കോപത്തിൽ തന്നേത്താൻ കടിച്ചുകീറുന്നവനേ,
നിന്റെ നിമിത്തം ഭൂമി നിൎജ്ജനമായിത്തീരേണമോ?
പാറ അതിന്റെ സ്ഥലം വിട്ടുമാറേണമോ?
5ദുഷ്ടന്മാരുടെ വെളിച്ചം കെട്ടുപോകും;
അവന്റെ അഗ്നിജ്വാല പ്രകാശിക്കയില്ല.
6അവന്റെ കൂടാരത്തിൽ വെളിച്ചം ഇരുണ്ടുപോകും;
അവന്റെ ദീപം കെട്ടുപോകും.
7അവൻ ചുറുക്കോടെ കാലടി വെക്കുന്ന സ്ഥലം ഇടുങ്ങിപ്പോകും;
അവന്റെ സ്വന്ത ആലോചന അവനെ തള്ളിയിടും.
8അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും;
അവൻ കണിയിൻ മീതെ നടക്കും.
9പാശം അവന്റെ കുതികാലിന്നു പിടിക്കും;
അവൻ കുടുക്കിൽ അകപ്പെടും.
10അവന്നു നിലത്തു കുരുക്കു മറെച്ചുവെക്കും;
അവനെ പിടിപ്പാൻ പാതയിൽ വല ഒളിച്ചു വെക്കും.
11ചുറ്റിലും ഘോരത്വങ്ങൾ അവനെ ഭ്രമിപ്പിക്കും;
അവന്റെ കാലുകളെ തുടൎന്നു അവനെ വേട്ടയാടും.
12അവന്റെ അനൎത്ഥം വിശന്നിരിക്കുന്നു;
വിപത്തു അവന്റെ അരികെ ഒരുങ്ങി നില്ക്കുന്നു.
13അതു അവന്റെ ദേഹാംഗങ്ങളെ തിന്നുകളയും;
മരണത്തിന്റെ കടിഞ്ഞൂൽ അവന്റെ അവയവങ്ങളെ തിന്നുകളയും.
14അവൻ ആശ്രയിച്ച കൂടാരത്തിൽനിന്നു അവൻ വേർ പറിഞ്ഞുപോകും;
ഘോരരാജാവിന്റെ അടുക്കലേക്കു അവനെ കൊണ്ടുപോകും.
15അവന്നു ഒന്നുമാകാത്തവർ അവന്റെ കൂടാരത്തിൽ വസിക്കും;
അവന്റെ നിവാസത്തിന്മേൽ ഗന്ധകം പെയ്യും.
16കീഴെ അവന്റെ വേർ ഉണങ്ങിപ്പോകും;
മേലെ അവന്റെ കൊമ്പു വാടിപ്പോകും.
17അവന്റെ ഓൎമ്മ ഭൂമിയിൽനിന്നു നശിച്ചുപോകും;
തെരുവീഥിയിൽ അവന്റെ പേർ ഇല്ലാതാകും.
18അവനെ വെളിച്ചത്തുനിന്നു ഇരുട്ടിലേക്കു തള്ളിയിടും;
ഭൂതലത്തിൽനിന്നു അവനെ ഓടിച്ചുകളയും.
19സ്വജനത്തിൽ അവന്നു പുത്രനോ പൌത്രനോ ഇല്ലാതിരിക്കും;
അവന്റെ പാൎപ്പിടം അന്യന്നുപോകും.
20പശ്ചിമവാസികൾ അവന്റെ ദിവസം കണ്ടു വിസ്മയിക്കും;
പൂൎവ്വദിഗ്വാസികൾക്കു നടുക്കംപിടിക്കും.
21നീതികെട്ടവന്റെ വാസസ്ഥലം ഇങ്ങനെയാകുന്നു.
ദൈവത്തെ അറിയാത്തവന്റെ ഇടം ഇവ്വണ്ണം തന്നേ.
Copyright information for Mal1910